പന്തളം : കുളനട സര്‍വിസ് സഹകരണ ബാങ്കില്‍ 2005-2011 കാലയളവില്‍ നടന്ന ക്രമക്കേടില്‍ കുറ്റാരോപിതരായവരില്‍നിന്ന് പലിശസഹിതം തുക ഈടാക്കാന്‍ സഹകരണ വകുപ്പിന്റെ ഉത്തരവ്. 14 പേര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ ക്രമക്കേട് നടന്ന കാലയളവിലെ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. ഭരണസമിതി അംഗങ്ങളില്‍ രണ്ടുപേര്‍ സി.പി.എം പ്രാദേശിക നേതാക്കളാണ്. ആകെ ഈടാക്കേണ്ടത് 2.38 കോടിയാണ്.
അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ ഏഴുപേര്‍ 13,431 രൂപ വീതം അടക്കണം. ഏറ്റവും കൂടുതല്‍ തുക ഈടാക്കേണ്ടത് രണ്ട് ഉദ്യോഗസ്ഥരില്‍നിന്നാണ്. ഇതുമാത്രം 1.9 കോടി രൂപ വരും. കുറ്റാരോപിതരില്‍ ഓരോരുത്തരും തുക ബാങ്കില്‍ അടക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം തുടര്‍നടപടിക്കാണ് വകുപ്പ് അധികൃതരുടെ തീരുമാനം. ബാങ്കില്‍ നടന്ന ക്രമക്കേടില്‍ ആയിരത്തോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. കോടതി ഇടപെടലിനെ തുടര്‍ന്ന് 20 ശതമാനം തുക നേരത്തേ ചിലര്‍ക്ക് തിരികെനല്‍കിയിരുന്നു. ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് സഹകരണ നിയമം 68 (2) വകുപ്പ് പ്രകാരം സര്‍ച്ചാര്‍ജ് ഉത്തരവ് നല്‍കിയതെന്ന് സഹകരണ ജോയന്റ് രജിസ്ട്രാര്‍ ഓഫിസ് അധികൃതര്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തിയിരുന്നു. ചിലര്‍ നേരിട്ട് ഹാജരായെങ്കിലും മറ്റ് ചിലര്‍ രേഖാമൂലം വീശദീകരണവും നല്‍കി. കോഴഞ്ചേരി അസി. രജിസ്ട്രാറുടെ (ജനറല്‍) ഓഫിസിലെ യൂനിറ്റ് ഇന്‍സ്പെക്ടറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.