തിരുവനന്തപുരം: സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം. ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് വരുന്ന വിമർശനങ്ങളും ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. അടിമുടി തിരുത്തൽ ആണ് സിപിഎം ആലോചിക്കുന്നത്. സംഘടനാതലത്തിലും,നേതാക്കളുടെ ഇടപെടലുകളിലും അടക്കമുള്ള തിരുത്തലുകൾ. പ്ലീനം വിളിച്ചു ചേർക്കാതെ തന്നെ സംഘടനാതലത്തിൽ തിരുത്തലുകൾ വരുത്താം എന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. സംസ്ഥാന സെക്രട്ടറിയേറ്റിൽ പുനഃസംഘടന ഉണ്ടായേക്കും. സംസ്ഥാന സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അംഗങ്ങളുടെ എണ്ണം കൂടും. ഓഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമെടുക്കാം എന്നാണ് നിലവിലെ ആലോചന. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കൂടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലെ ചർച്ച കീഴ്ഘടകങ്ങളിൽ നടന്നതിനുശേഷം ആയിരിക്കും വിശാല സംസ്ഥാന കമ്മിറ്റി.
തിരുത്തൽ എങ്ങനെ വേണമെന്ന കാര്യത്തിൽ കീഴ്ഘടകങ്ങളുടെ അഭിപ്രായം കൂടി വീണ്ടും പരിഗണിക്കും. പാർട്ടി അംഗങ്ങളുടെ മാത്രമല്ല, പൊതുജനത്തിൻ്റെ അഭിപ്രായവും തേടണമെന്ന നിർദേശം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആ വിമർശനങ്ങൾ കൂടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലേക്ക് വരും. ഇതും പരിഗണിച്ച് ആയിരിക്കും തിരുത്തൽ തീരുമാനിക്കുക. എന്നാൽ വിമർശനങ്ങൾ ഉണ്ടായെങ്കിലും നേതൃതലത്തിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യതയില്ല.






























