തൃശൂര്‍: സിപിഎം നേതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന പ്രവര്‍ത്തകന്‍ മരിച്ചു. സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.ബി. സുധയുടെ മകന്‍ അമല്‍ കൃഷ്ണ(31)യാണ് അതിദാരുണമായി മരിച്ചത്. അതിഗുരുതര മര്‍ദ്ദനത്തിന് ഇരയായ അമല്‍ കഴിഞ്ഞ 46 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്നേ ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞ് വീട്ടിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിലാണ് അമലിന് ഗുരുതരമായി പരുക്കേറ്റതും മരണത്തിന് കാരണമായതും.
സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.എന്‍. ജ്യോതിലാല്‍, ഏരിയ കമ്മിറ്റി അംഗം സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം ഷെബി എന്നിവര്‍ ചേര്‍ന്നു അമലിനെ മര്‍ദിച്ചെന്നാണു കേസ്. ഏങ്ങണ്ടിയൂര്‍ സഹകരണ ബാങ്കില്‍ അമല്‍ കൃഷ്ണയ്ക്കു ജോലി നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ സഹോദരന്‍ ഷെബിന് ഈ ജോലി ലഭിക്കാനായി സുല്‍ത്താന്‍ ശ്രമിച്ചിരുന്നെന്നാണു വിവരം. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണു മര്‍ദനത്തിലെത്തിയതെന്നാണ് വിവരം
ഫെബ്രുവരി ഒന്നിനാണ് ജോലിക്കാര്യം പറഞ്ഞ് തര്‍ക്കം ഉണ്ടായത്. പഞ്ചായത്ത് ഓഫിസിന് ഉള്ളിലുണ്ടായ സംഘര്‍ഷം പുറത്തേക്കെത്തുകയും ഇവിടെ വച്ച് അമല്‍ കൃഷ്ണയെ നിലത്തിട്ടു ചവിട്ടുകയും ചെയ്‌തെന്നാണു മൊഴി. കഴുത്തില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് അമലിന്റെ സ്ഥിതി ഗുരുതരമായിരുന്നു. 46 ദിവസത്തോളം എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ വന്നതോടെ രണ്ടു ദിവസം മുന്‍പു വീട്ടിലേക്കു കൊണ്ടുപോയി. ഇന്നലെയാണു മരിച്ചത്. അമല്‍ കൃഷ്ണയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്നു സംസ്‌കരിക്കും.
അമലിനെ മര്‍ദ്ദിച്ച സംഭവം പാര്‍ട്ടിക്കുള്ളിൽ തന്നെ ഒത്തു തീര്‍പ്പാക്കാനിയിരുന്നു ശ്രമം. എന്നാല്‍ അപ്രതീക്ഷിതമായി അമല്‍ മരണത്തിന് കീഴടങ്ങിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലപാതക കേസ് നേരിടേണ്ടി വരും. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരുക്കേറ്റിട്ടും പോലീസിലെ പരാതി ദുര്‍ബലപ്പെടുത്തി നടത്തിയ ഒത്തുതീര്‍പ്പു പാഴായി. അമല്‍ കൃഷ്ണയുടെ മരണത്തോടെ അടിപിടിക്കേസ് കൊലപാതകക്കേസായി മാറി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരുകൂട്ടരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നു പാര്‍ട്ടി തലത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നു പരാതികള്‍ ലഘൂകരിക്കപ്പെടുകയും സംഭവം അടിപിടിക്കേസ് മാത്രമായി മാറുകയും ചെയ്തു. കേസ് കൊലപാതകമായതോടെ കോണ്‍ഗ്രസും സിപിഎമ്മിലെ ഒരു വിഭാഗവും ഇതു രാഷ്ട്രീയ വിഷയമായി ഏറ്റെടുത്തിട്ടുണ്ട്.































