കോഴിക്കോട് : ജില്ലയിലെ എൽഡിഎഫിന്റെ പരമ്പരാഗത മണ്ഡലങ്ങളിലുണ്ടായ പരാജയത്തിന്റെ ഞെട്ടലിലാണ് സിപിഎം നേതൃത്വം. രണ്ട് പതിറ്റാണ്ടിന് ശേഷം കൈവന്ന തിളക്കമുള്ള വിജയത്തിന്റെ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാമ്പ്. മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ ഉണ്ടായ വോട്ടുചോർച്ച പാർട്ടി ഗൗരവകരമായാണ് നോക്കികാണുന്നത്. 2021-ൽ 28,747 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ അത് 7,487 ആയി ചുരുങ്ങി. പാർട്ടി വോട്ടുകൾ പോലും മണ്ഡലത്തിൽ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ന്യൂനപക്ഷ ഏകീകരണം തങ്ങൾക്ക് തിരിച്ചടിയായെന്നാണ് സിപിഐഎം കണക്കാക്കുന്നത്. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്ര, മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ട് ഇറങ്ങിയ എലത്തൂർ, കൂടാതെ നാദാപുരം, ബാലുശ്ശേരി, കൊയിലാണ്ടി, കുന്നമംഗലം, കോഴിക്കോട് നോർത്ത്, കൊടുവള്ളി, തിരുവമ്പാടി, കുറ്റിയാടി തുടങ്ങിയ മണ്ഡലങ്ങളിലെ പരാജയം സിപിഐഎം വിശദമായി പരിശോധിക്കും. ഭരണവിരുദ്ധ വികാരം എൽഡിഎഫിന് തിരിച്ചടിയായപ്പോൾ കന്നിവോട്ടർമാരും അടിയൊഴുക്കുകളും തങ്ങൾക്ക് തുണയായെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കൊടുവള്ളിയിൽ പി.കെ. ഫിറോസ് നേടിയ 62,682 വോട്ടിന്റെ വൻ ഭൂരിപക്ഷം മുസ്ലിം ലീഗ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.





























