കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) എതിരായ കേസുകളിൽ ക്രൈംബ്രാഞ്ച് ത്രിശങ്കുവിൽ. രണ്ടുകേസുകളിലും ഗുരുതരമായ പാളിച്ചകൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായതായാണ് നിയമവിദഗ്ധരുടെ അഭിപ്രായം. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് കോടതിക്ക് നൽകിയ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. അന്വേഷണസംഘം സമ്മർദം ചെലുത്തിയതായി പരാമർശമുണ്ടായിരുന്നു. സന്ദീപിന്റെ ഇതേ പരാമർശത്തിലാണ് ക്രൈംബ്രാഞ്ച് ഇ.ഡി.ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സന്ദീപിന്റെ വക്കീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. എന്നാൽ സന്ദീപ് നായരുടെ അഭിഭാഷക അഡ്വ. പി.വി. വിജയംതന്നെ ക്രൈംബ്രാഞ്ചിന് എതിരായെത്തി. ഇ.ഡി.ക്കെതിരേ താനോ സന്ദീപോ ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടില്ലെന്നാണ് പി.വി. വിജയം വ്യക്തമാക്കിയത്. ഇതോടെ മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തതെന്ന് ക്രൈംബ്രാഞ്ചിന് ബുധനാഴ്ച തിരുത്തിപ്പറയേണ്ടി വന്നു.
സെഷൻസ് കോടതിക്ക് സന്ദീപ് സ്വന്തം നിലയ്ക്ക് നൽകിയ ജാമ്യാപേക്ഷയിലെ പരാമർശങ്ങളിൽ ഇ.ഡി.യോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇത്തരം പരാമർശങ്ങളിൽ ഏതെങ്കിലും അന്വേഷണ ഏജൻസികൾക്ക് കേസെടുക്കണമെങ്കിൽ കോടതിതന്നെ നിർദേശിക്കണം. അത് കോടതിയിൽനിന്ന് ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തതിൽ കോടതി അലക്ഷ്യമുണ്ടെന്ന് ഉന്നയിക്കപ്പെടാനും സാധ്യതയുണ്ട്. ഇ.ഡി.ക്കെതിരേ നേരത്തേ രജിസ്റ്റർ ചെയ്ത കേസിലും ക്രൈംബ്രാഞ്ചിന് പാകപ്പിഴകൾ സംഭവിച്ചു. സ്വർണക്കടത്തിലെ മറ്റൊരു പ്രതി സ്വപ്നയോട് മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതുകേട്ടെന്ന രണ്ട് വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ മൊഴിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ മൊഴിയിൽ പറയുന്ന 2020 ഓഗസ്റ്റ് 12, 13 തീയതികളിലെ ചോദ്യംചെയ്യലുകളിൽ വനിതാ ഓഫീസർമാരുടെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് കോടതി രേഖകളിൽ ഉണ്ട്. ഇതും ക്രൈംബ്രാഞ്ചിന് തിരിച്ചടിയാണ്. ക്രൈംബ്രാഞ്ച് കേസെടുത്തതിൽ കോടതി അലക്ഷ്യമുണ്ടെന്ന് ഉന്നയിക്കപ്പെടാനും സാധ്യത.