കോട്ടയം: ഏറ്റുമാനൂരിൽ ലോക്കല്‍ പോലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. നടുറോഡില്‍ അക്രമി സംഘത്തില്‍ നിന്ന് മര്‍ദനമേറ്റിട്ടും രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ലോക്കല്‍ പോലീസ് കളളക്കേസ് എടുത്തെന്നാണ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്‍റെ പരാതി. എന്നാൽ ഭർത്താവിനൊപ്പം ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ യുവതിയുടെ വീഡിയോ ചിത്രീകരിക്കാൻ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്ന് ലോക്കൽ പോലീസും വാദിക്കുന്നു. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു
ഈ മാസം എട്ടാം തീയതി ഏറ്റുമാനൂര്‍ നഗരത്തിലെ ഹോട്ടലിനു മുന്നില്‍ വച്ച് ജിസ് തോമസ് എന്ന ഓട്ടോ ഡ്രൈവറെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാറിനു നേരെ അക്രമി സംഘം പായുന്നതും ദൃശ്യങ്ങളില്‍ കാണാം. ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങാനെത്തിയ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറും ഭാര്യയ്ക്കും മകനുമൊപ്പം സ്കൂട്ടറില്‍ എത്തിയ ചുവന്ന ഉടുപ്പിട്ട യുവാവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കം ചിത്രീകരിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ശ്രമിക്കുന്നതിനിടെ യുവാവിന്‍റെ ഭാര്യ ഗോപകുമാറിന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്.





























