ദില്ലി : കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ലോകം ഒന്നടങ്കം ഇന്ത്യയെ അകമഴിഞ്ഞ് സഹായിക്കുകയാണ്. വിദേശത്ത് നിന്ന് ഓരോ നിമിഷവും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ കണ്ടെയ്നറുകളും എത്തുന്നുണ്ട്. രാജ്യത്തെ പ്രതിസന്ധി തരണംചെയ്യാൻ നാവികസേനയും വ്യോമസേനയും സജീവമായി പ്രവർത്തിക്കുന്നു. രാജ്യത്ത് പ്രാണവായു കിട്ടാതെയുള്ള മരണം ഇപ്പോഴും തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളിലെയും ആശുപത്രികളിൽ വേണ്ടത്ര ഓക്സിജനും മറ്റു മെഡിക്കൽ സംവിധാനങ്ങളും ലഭ്യമല്ലെന്നാണ് അറിയുന്നത്.
നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് പുറമെ വ്യോമസേനയുടെ വിമാനങ്ങളും ഓക്സിജൻ കണ്ടെയ്നറുകൾ എത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. നാലു രാജ്യങ്ങളിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനും വ്യോസേനയുടെ വിമാനങ്ങൾ വിന്യസിച്ചു കഴിഞ്ഞു. വ്യോമസേനയുടെ വിമാനത്തിൽ സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളും ബാങ്കോക്കിൽ നിന്ന് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും എത്തിച്ചു. കൂടാതെ ശൂന്യമായ ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ ബാങ്കോക്കിൽ നിന്നും ബെൽജിയത്തിൽ നിന്നും വിമാനം വഴി എത്തിച്ചതും വ്യോമസേനയാണ്.
സിംഗപ്പൂരിൽ നിന്ന് ഹിൻഡൺ എയർ ബേസിലേക്ക് 350 ഓക്സിജൻ സിലിണ്ടറുകളും ബാങ്കോക്കിൽ നിന്ന് പനാഗര്‍ എയർ ബേസിലേക്ക് മൂന്ന് ക്രയോജനിക് ഓക്സിജൻ ടാങ്കറുളും എത്തിക്കാൻ വ്യോമസേനയുടെ ഐഎൽ-76 വിമാനങ്ങൾ ഉപയോഗിച്ചു. കൂടാതെ ബാങ്കോക്കിൽ നിന്നുള്ള നാല് ശൂന്യമായ ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും ബെൽജിയത്തിലെ ഓസ്റ്റെൻഡിൽ നിന്നുള്ള ശൂന്യമായ നാല് ക്രയോജനിക് ഓക്സിജൻ ടാങ്കറുകളും സി -17 വിമാനങ്ങൾ ഉപയോഗിച്ച് പനഗ് എയർ ബേസിലേക്ക് എത്തിച്ചു.
രാജ്യത്തിനകത്ത് ഓക്സിജൻ ടാങ്കറുകളും സിലിണ്ടറുകളും എത്തിക്കുന്നതിനായി വ്യോമസേനയുടെ ഒന്നിലധികം ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നുണ്ട്. ശൂന്യമായ 11 ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ വിവിധ സ്ഥലങ്ങളിൽ ഐസി -17 വിമാനങ്ങൾ ഉപയോഗിച്ച് എത്തിച്ചു.