ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു.
2024 ലോക്‍സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തില്‍ വ്യക്ത വേണമെന്ന ആവശ്യമാണ് കേരളം ഘടകം ഉയർത്തിയത്. കേരളത്തില്‍ നിന്ന് രാഷ്ട്രീയ പ്രമേയത്തില്‍ രാജാജി മാത്യു തോമസും മന്ത്രി പി പ്രസാദും 20 മിനിറ്റ് സംസാരിച്ചു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട സഖ്യം വേണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമർശിച്ചത്.
പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സിപിഐ കേന്ദ്ര തീരുമാനവും കാനത്തിന് അനുകൂലമാകുകയാണ്. സംസ്ഥാന നേതൃത്വം പ്രായപരിധിയില്‍ നിലപാട് കടുപ്പിച്ചപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്നായിരുന്നു ഇസ്മായില്‍ പക്ഷത്തെ പ്രതീക്ഷ. എന്നാല്‍ പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്.
കൗണ്‍സില്‍ അംഗങ്ങളില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ഒരു പക്ഷേ ഇളവ് നല്‍കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണ്ടിവരും. പ്രായപരിധിയെന്ന തീരുമാനം നേരത്തെയെടുത്ത സിപിഎമ്മില്‍ പിബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എസ് രാമചന്ദ്രൻപിള്ള ഉള്‍പ്പെടെയുള്ളവരെ പ്രത്യേക ക്ഷണിതാക്കളാക്കാന്‍ തീരുമാനിച്ചിരുന്നു. അത്തരമെന്തെങ്കിലും തീരുമാനം സിപിഐ കൈക്കൊള്ളുമോയെന്നതിലാണ് ഇനി ആകാംഷ.