മുംബൈ : വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വൻ തിരക്കുണ്ടായത് മൂലം വിമാനങ്ങളുടെ യാത്ര വൈകി. പലർക്കും വിമാനം നഷ്ടമായി. സി.ഐ.എസ്.എഫ് സെക്യൂരിറ്റി ഗേറ്റുകളിൽ വൻതിരക്ക് ഉണ്ടയത് മൂലം പലർക്കും സമയത്തിന് ബോർഡിംഗ് ഗേറ്റിലെത്താനായില്ല. വാരാന്ത്യവും ഉത്സവ സീസണു മായതിനാൽ യാത്രക്കാർ വർധിച്ചത് കൈകാര്യം ചെയ്യാൻ എയർപോർട്ട് അധികൃതർക്ക് കഴിഞ്ഞില്ല. ഇത് മൂലം നിരവധി പേർക്ക് വിമാനങ്ങളിൽ കയറാനായില്ല.
കാലത്ത് ആറു മണിക്ക് ഷെഡ്യൂൾ ചെയ്തവയിൽ ഗോവ, ഹൈദരാബാദ്, നാഗ്പൂർ എന്നിവിടങ്ങളിലേക്കുള്ള എയർഇന്ത്യ വിമാനങ്ങളും കൊച്ചിയിലേക്കുള്ള സ്‌പേസ് ജെറ്റും ഉദയ്പൂരിലേക്കും കൊൽക്കത്തയിലേക്കുമുള്ള ഇൻഡിഗോയും അടക്കമുള്ള ആഭ്യന്തര വിമാനങ്ങളാണ് സമയത്തിന് പുറപ്പെട്ടത്. ആറു മണിക്ക് ശേഷമുള്ള മിക്ക വിമാനങ്ങളും 20-30 മിനുട്ട് വൈകിയാണ് പുറപ്പെട്ടത്. ചിലത് ഒരു മണിക്കൂർ വരെ വൈകി. സാധാരണ വാരാന്ത്യങ്ങളിലും ഉത്സവസീസണിലും തിരക്ക് ഉണ്ടാകാറുണ്ടെന്നും എന്നാൽ രാവിലെയുണ്ടായ തിരക്ക് കോവിഡ് പശ്ചാത്തലത്തിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു.