കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ സിദ്ധന് ശിക്ഷ വിധിച്ച് കോടതി. സൗത്ത് മാറാടി പാറയിൽ അമീറി (42) നെയാണ് കോടതി ശിക്ഷിച്ചത്.43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എയുടേതാണ് ശിക്ഷ വിധി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി വന്നത്. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. ഇതിനിടെ പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി മാതാപിതാക്കൾ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തി.
പേടി മാറ്റാനെന്ന വ്യാജേന ഇയാൾ പൂജ നടത്താൻ പെൺകുട്ടിയെ കൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിക്കുകയായിരുന്നു.






























