വാഷിംഗ്ടൺ: ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ ‘ദേശീയ സുരക്ഷാ ഭീഷണി’ ഉയർത്തുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപരമായ ഒരു കരാറിലെത്താനുള്ള സാധ്യത നിലവിൽ വളരെ കുറവാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 1996-ൽ രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് ക്യൂബയുടെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ നിർണായക പ്രതികരണം. 1996 ഫെബ്രുവരിയിൽ അമേരിക്കൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിലാണ് 94-കാരനായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തിയത്.
1996 ഫെബ്രുവരി 24-നാണ് മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപ്രവാസികളുടെ സംഘടനയായ ‘ബ്രദേഴ്സ് ടു ദി റെസ്ക്യൂ’ എന്ന ഗ്രൂപ്പിന്റെ രണ്ട് ചെറുവിമാനങ്ങൾ ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടത്. ഈ ആക്രമണത്തിൽ മൂന്ന് യുഎസ് പൗരന്മാരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ. അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടേത് വെറും കള്ളപ്രചാരണങ്ങൾ മാത്രമാണെന്നും, സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. ഇതിനിടെ കമ്യുണിസ്റ്റ് ക്യൂബയ്ക്ക് എതിരായ നീക്കം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത് വന്നിട്ടുണ്ട്.






























