കോന്നി : തണ്ണിത്തോട് റോഡിൽ ഞള്ളൂർ മുതൽ എലിമുള്ളുംപ്ലാക്കൽ വരെയുള്ള വന ഭാഗത്ത് പലയിടങ്ങളിലും അപകടകരമായ വളവുകളിൽ വേണ്ടത്ര സുരക്ഷ ഒരുക്കാത്തത് അപകടങ്ങൾ വർധിപ്പിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ആധുനിക നിലവാരത്തിൽ നിർമ്മിച്ച റോഡിൽ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്റ്റർ സ്റ്റമ്പുകളും സ്ഥാപിച്ചിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം ബോർഡുകളും സ്റ്റമ്പുകളും ഇളകി പോയതോടെ അപകടങ്ങളും വർധിച്ചു. തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി തുടങ്ങി പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലേക്കും ശബരിമലയിലേക്കും സഞ്ചരിക്കുന്ന പ്രധാന പാതയാണ് തണ്ണിത്തോട് റോഡ്. എന്നാൽ അടുത്തടുത്തായി വരുന്ന കൊടും വളവുകളിൽ നിരവധി തവണയാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇടിക്കുകയും ഒട്ടേറെ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത്.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന പ്രധാന പാതയാണ് ഇത്. വളവുകളിൽ അമിത വേഗതയിൽ വാഹനങ്ങൾ വരുന്നതും അശ്രദ്ധമായ ഡ്രൈവിങ്ങും എല്ലാം വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തണ്ണിത്തോട് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇവയൊന്നും കത്താതെ വരുന്നത് വാഹന യാത്രക്കാർക്ക് പ്രധാന വെല്ലുവിളിയാണ്. കൂടാതെ മ്ലാവും പന്നിയും ആനയും കാട്ടുപോത്തും അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യവും യാത്രക്കാരെ വലയ്ക്കുന്നു. പേരുവാലി ഭാഗത്തും ഞള്ളൂർ ഭാഗത്തും അപകടാവസ്ഥയിലായ കലുങ്കുകൾ സുരക്ഷിതമാക്കുവാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല.






























