പാലക്കാട്: വിവാദമായ സമ്പത്തിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ട് പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി വൈ എസ് പി രാമചന്ദ്രൻ, സി പി ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. എറണാകുളം സിബിഐ കോടതിയുടേതാണ് ഉത്തരവ്. തങ്ങളെ പ്രതി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് വിധി.
മലപ്പുഴയിലെ റിവർ സൈഡ് കോട്ടേജിൽ വെച്ച് കൊലക്കേസ് പ്രതിയായ സമ്പത്ത് പോലീസിന്റെ കസ്റ്റഡി മർദനത്തെ തുടർന്ന് മരിച്ചെന്നാണ് കേസ്. പ്രതികളെ രക്ഷിക്കാൻ പാലക്കാട് ടൗൺ സ്റ്റേഷനിലെത്തി കേസ് രേഖകൾ അടക്കം തിരുത്തിയെന്നായിരുന്നു ഡിവൈ എസ് പി രാമചന്ദ്രനെതിരായ കുറ്റം. കേസ് അട്ടിമറിക്കാൻ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തത്.
കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. സമ്പത്തിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് മറ്റ് നാലു പോലീസുകാർക്കെതിരായ കുറ്റം. പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാര്‍ച്ച് 29നാണ് മലമ്പുഴ റിവര്‍സൈഡ് കോട്ടേജില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്.





























