തിരുവനന്തപുരം: റീജണൽ കാൻസർ സെന്ററിൽ സോഫ്റ്റ്‌വേർ ഹാക്ക് ചെയ്തത് റഷ്യൻ ഹാക്കർമാരെന്ന് നിഗമനം. അന്വേഷണഘട്ടത്തിൽ റഷ്യയിൽനിന്നു സംശയകരമായ ലിങ്ക് കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ആർ.സി.സി.യിലുള്ള 140 കംപ്യൂട്ടറുകൾ പരിശോധനയ്ക്കെടുത്തിരുന്നു. നിലവിൽ അന്വേഷണത്തിനുവേണ്ടി ഒരു സിസ്റ്റം മാത്രം മാറ്റിവെച്ചിട്ടുണ്ട്. ഏപ്രിൽ 28-നാണ് സെന്ററിലെ റേഡിയോളജി വിഭാഗത്തിലെ സോഫ്റ്റ്‌വേർ ഹാക്ക് ചെയ്തത്. ഇതോടെ റേഡിയേഷൻ നിർത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. എന്നാൽ, രോഗികളുടെ വിവരങ്ങളൊന്നും നഷ്ടപ്പെട്ടില്ല. ഡേറ്റകൾ മറ്റൊരു ഹാർഡ് ഡിസ്കിൽ അധികൃതർ സൂക്ഷിച്ചിരുന്നു. ദിവസം അഞ്ഞൂറിലധികം രോഗികളാണ് ആർ.സി.സി.യിൽ റേഡിയേഷനു മാത്രമായെത്തുന്നത്.
ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജി ഫലങ്ങൾ സൂക്ഷിച്ചിരിക്കുന്ന സർവറുകളാണ് ഹാക്കർമാർ ആക്രമിച്ചത്. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും സൈബർസെല്ലും ചേർന്ന് ഡേറ്റ വീണ്ടെടുത്തിരുന്നു. ഏകദേശം 20 ലക്ഷത്തിലധികംപേരുടെ ആരോഗ്യവിവരങ്ങളടങ്ങിയ സർവറുകളാണ് ഹാക്ക് ചെയ്തത്.ബ്രൂട്ട് ഫോഴ്‌സ് അറ്റാക്ക് വഴിയായിരുന്നു ഹാക്കിങ് നടത്തിയത്.





























