കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ സൈബർ കേസിൽ തൊപ്പിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പോലീസ് ശ്രമം. നേരത്തെ എറണാകുളത്തു തന്നെയുണ്ടായിരുന്ന നിഹാദ് എന്ന തൊപ്പി, കേസിൽപ്പെട്ടത്തോടെ ജില്ല വിട്ടെന്നാണ് സംശയം. കൂട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ പോലീസ് ഇടപെട്ട് പൂട്ടിച്ചത്. അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ പോലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്.
സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പോലീസ് നടപടി. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പോലീസ് പറയുന്നത്.





























