ന്യൂഡല്‍ഹി : രാജ്യത്ത് സൈബർ സുരക്ഷാ നയം അടുത്ത മാസം ഭേഭഗതി ചെയ്യും. പുതിയ നിർദേശങ്ങൾക്ക് നിയമ വകുപ്പ് അംഗീകാരം നൽകി. വ്യക്തിത്വ വിവര ചൂഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയുടെ വിവിധ വശങ്ങൾ അതിനുള്ള പരിഹാര മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവിൽ വരിക. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിയമത്തിന്റെ അഭാവം ഇന്ത്യയ്ക്കുണ്ട്. 2013 ലെ സൈബർ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവഗാഹത ഇല്ല. ഒരു നയത്തേക്കാൾ ആധികാരികത ഇല്ലാത്തതിനാൽ തന്നെ ഇപ്പോഴും കേവലം മാർഗനിർദേശ സമാനം മാത്രമാണിവ.
സൈബർ കുറ്റകൃത്യങ്ങൾ എന്താണെന്നും എന്തല്ലെന്നും നിർവചിക്കുന്നതായിരുന്നില്ല അത്. ഈ ന്യൂനതകൾ എല്ലം സമഗ്രമായി പരിഹരിക്കുന്നതാകും പുതിയ നയം.
നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുടെ ഓഫീസ്, നോഡൽ അതോറിറ്റി എന്നീ എജൻസികളാണ് വിദഗ്ധരിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള നിർദേശങ്ങൾ ക്രോഡീകരിച്ചത്. നിയമ മന്ത്രാലയം കഴിഞ്ഞ ദിവസം ചില ഭേദഗതികളോടെ ഇവ അംഗീകരിച്ചു. ഇതോടെ നയം ഓർഡിനൻസായി വിജ്ഞാപനം ചെയ്യാനുള്ള തയ്യാറെടുപ്പാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നടത്തുന്നത്.
നയം വിജ്ഞാപനം ചെയ്യുന്നതിന് മുന്നോടിയായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വർക്ക് സിസ്റ്റം ‘ഇൻഫർമേഷൻ സെക്യൂരിറ്റി ഓഡിറ്റിന്’ വിധേയമാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വിദേശ ടാർഗറ്റുകളുടെ ആഗോള ഡാറ്റാബേസിലേയ്ക്ക് വിവര ചോർച്ച നടത്തുന്ന പഴുതുകൾ ഉണ്ടെങ്കിൽ പുതിയ നയം വരും മുൻപേ അടയ്ക്കുകയാണ് ലക്ഷ്യം.