ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2019 മുതല്‍ ജനറല്‍ സെക്രട്ടറിയായ ഡി രാജ. ഇത് ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകർ റെഡ്ഡിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിയേണ്ടി വന്ന സാഹചര്യത്തിലായിരുന്നു രാജ ആദ്യം ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. പാർട്ടിയെ ശക്തമായി പുതിയ നേതൃത്വം മുന്നോട്ട് നയിക്കണമെന്ന് രാജ പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നും പാർട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു
അതേസമയം സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാർ എം പിയും ദേശീയ എക്സിക്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം മുൻ മന്ത്രി വി എസ് സുനില്‍ കുമാറിന് കാനം വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നാഷണല്‍ കൗണ്‍സിലില്‍ ഇടം കിട്ടിയില്ല.