അടൂര്‍: ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് അടൂർ കരുവാറ്റ ട്രിനി കൺവെൻഷൻ സെന്ററിൽ നടക്കും. ഡെയ്സി പാപ്പച്ചൻ സ്മാരക പ്രഭാഷണം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. സ്നേഹത്തിന്റെയും കരുണയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഡെയ്സി പാപ്പച്ചന്റെ അനുസ്മരണ പ്രാർത്ഥനായോഗം വൈകിട്ട് 3 മണി മുതൽ 4 വരെ നടക്കും. ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്നിവർ പ്രാര്‍ത്ഥനകള്‍ക്ക് നേത്രുത്വം നല്‍കും.
വൈകിട്ട് 4 മുതൽ 5 മണി വരെ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡെയ്സി പാപ്പച്ചൻ അനുസ്മരണ വീഡിയോയുടെ പ്രദർശനത്തിന് ശേഷം അടൂർ പ്രകാശ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡെയ്സി പാപ്പച്ചന്റെ ജീവിതവും സേവനപാരമ്പര്യവും അനുസ്മരിക്കുന്ന ‘ഡെയ്സി പാപ്പച്ചൻ സ്മരണിക’ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, സ്മരണികയുടെ ആദ്യപ്രതി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്തയ്ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യും. വൈകിട്ട് 5 മണി മുതൽ 6.30 വരെ നടക്കുന്ന സമ്മേളനത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ “കരുതലിന്റെയും കരുണയുടെയും സംസ്കാരം വളർത്തുന്നതിൽ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
സമ്മേളനത്തില്‍ അഡ്വ.പഴകുളം മധു എം എൽ എ, അഡ്വ.ടി വി ശാന്തകുമാർ എം എൽ എ, ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ് പാപ്പച്ചൻ, മാര്‍ത്തോമ്മാ സഭാ അല്മായ സെക്രട്ടറി അഡ്വ.അൻസിൽ കോമാട്ടിൽ, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ റീന സാമുവേൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും. ജനപ്രതിനിധികൾ, സഭാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.






























