ബംഗളൂരു: കർണാടകയിൽ ദലിത് യുവതിയെ നഗ്നയാക്കി നടത്തിയ ആൾക്കൂട്ട അക്രമണ കേസിൽ 12 പ്രതികൾക്ക് അഞ്ച് വർഷം വീതം കഠിന തടവ്. 2023ലാണ് കേസിനാസ്പദമായ സംഭവം. കെ.ബസപ്പ നായക് (45), എം.രാജു നായക് (52), വി.കെമ്പണ്ണ നായക് (52), സി.പാർവതി നായക് (37), കെ.യെല്ലവ്വ നായക് (67), കെ.ലക്കപ്പ നായക് (26), പി.ഗംഗവ്വ നായക് (62), സി. സംഗീത ഹെഗ്ഗനായക്(35),എൻ.സന്തോഷ് നായക് ( 21),കെ.ശോഭ നായക് (49), വി.ലക്കവ്വ നായക് (40), എം.ശിവപ്പ വന്നൂർ(48) എന്നിവർക്കാണ് ബെളഗാവി പത്താം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എച്ച്.എസ് മഞ്ചുനാഥ് ശിക്ഷ വിധിച്ചത്.
2023 ഡിസംബർ 10ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അക്രമത്തിന് ഇരയായ 42കാരിയുടെ മകൻ നേരത്തെ ഇഷ്ടത്തിലായിരുന്ന മറ്റൊരു യുവതിയുമായി ഒളിച്ചോടിയതാണ് അക്രമണത്തിന് കാരണം. ഒളിച്ചോടിയ പെൺകുട്ടിയും മറ്റൊരു യുവാവും തമ്മിലുള്ള വിവാഹം ഡിസംബർ 11ന് നടത്താൻ തീരുമാനിച്ചിരുന്നു. പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറി വലിച്ചിഴച്ചു കൊണ്ടുപോയി നഗ്നയാക്കി നടത്തിക്കുകയും വൈദ്യുത തൂണിൽ കെട്ടിയിട്ട് പരസ്യമായി ആക്രമിക്കുകയുമായിരുന്നു. രണ്ട് കുടുംബങ്ങളും ഒരേ ഗോത്ര സമൂഹത്തിൽ പെട്ടവരാണെങ്കിലും യുവാവിന്റെ കുടുംബം സമ്പന്നരല്ലെന്നും അയാളുടെ പിതാവ് പുറത്തുള്ളയാൾ ആണെന്നും ആരോപിച്ചായിരുന്നു ആക്രമണം.





























