ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒൻപതാം ക്ലാസ് മുതൽ മൂന്നാമതൊരു ഭാഷ കൂടി പഠിപ്പിച്ചു തുടങ്ങുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഇത് അനാവശ്യമായ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ വഴിയൊരുക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നിർണായക പരാമർശങ്ങൾ നടത്തിയത്. നവോദയ സ്കൂളുകളിൽ പിന്തുടരുന്ന ത്രിഭാഷാ പദ്ധതിയോടുള്ള വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സർക്കാർ തുടക്കം മുതൽ ഇവ സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്.
നിലവിലെ കേസിൽ സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിന്റെ സാധുത നേരിട്ട് പരിശോധിക്കപ്പെടുന്നില്ലെങ്കിലും, മൂന്നാമതൊരു ഭാഷ പഠിപ്പിച്ചു തുടങ്ങേണ്ട പ്രായത്തെക്കുറിച്ച് ജസ്റ്റിസ് നാഗരത്ന സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തി. സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മറ്റ് ചില പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ നയം തത്കാലം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, വിഷയം അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.കേസ് വാദത്തിനിടെ, തങ്ങളുടെ പ്രധാന എതിർപ്പ് ത്രിഭാഷാ നയത്തോടാണെന്ന് തമിഴ്‌നാട് സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, പുതിയ നയം ഹിന്ദി നിർബന്ധമാക്കുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.






























