ഇരവിപേരൂർ : മണിമലയാറ്റിൽ അപകടക്കെണി തീർക്കുന്ന തരത്തിൽ പൂവപ്പുഴയിലെ തടയണ പൊളിഞ്ഞിട്ടും ഇറിഗേഷൻ വകുപ്പ് കണ്ടമട്ടില്ല. ഇതിന്റെ അടിത്തട്ടിലെ കല്ലുകൾ അടക്കമാണ് ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നത്. നദിയിലെ ജലനിരപ്പ് താണതോടെ ഇളകിമാറിയ കരിങ്കല്ലുകൾ ചിതറി കൂനകൂടിയത് കാണാം. ദശാബ്ദങ്ങൾക്ക് മുന്നേ മഴുവേഞ്ചരി കടവിൽ തീർത്ത തടയണയാണിത്. ഒരുകോടിയോളം രൂപ ചെലവാക്കിയാണ് അന്ന് പണിതത്. നിർമാണം പൂർത്തിയാക്കിയ വർഷത്തിലെ നീരൊഴുക്കിൽ ഇതിന്റെ അടിയിലെ കല്ലുകൾ ഇളകിമാറി. വെള്ളപ്പൊക്ക സമയത്തെല്ലാം തടയണയുടെ മുകളിലെ കോൺക്രീറ്റ് ഉൾപ്പെടെ പൊളിഞ്ഞുവീഴുന്നത് കാലങ്ങളായി തുടരുന്നു.
കാലവർഷസമയത്ത് പ്രശ്നം ഏറെ രൂക്ഷമാകും. മിക്കപ്പോഴും ശക്തമായ കുത്തൊഴുക്കിൽ ഇത്തരത്തിൽ തകരുന്നു. ഇതിൽക്കൂടി മറുകരയിലേക്ക് ആളുകൾ നടന്നു പോയിരുന്നതാണ്. ഇന്നതിന് ശ്രമിച്ചാൽ ദുരന്തമാകും ഫലം. പലയിടത്തും തടയണയുടെ ഭാഗമൊന്നും കാണാനില്ല. നീരൊഴുക്കുള്ള ഘട്ടത്തിൽ ഇതൊന്നും തിരിച്ചറിയില്ല. നടന്നുപോകാൻ ശ്രമിക്കുന്നവർ അതിനാൽ അപകടത്തിൽപ്പെടുന്നു. ഇതിൽ പതിയിരിക്കുന്ന മരണക്കെണി പ്രദേശവാസികൾക്ക് പരിചിതമാണെങ്കിലും മറ്റിടങ്ങളിൽ നിന്നെത്തുന്നവർ ഇക്കാര്യം അറിയില്ല. അതുകൊണ്ടാണ് ആറ്റിലേക്ക് വീണിവിടെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായത്. മാസങ്ങൾക്ക് മുന്നേയാണ് പൂവപ്പുഴ സ്വദേശിയായ സോനു ഇവിടത്തെ അപകടക്കെണിയിൽ അകപ്പെട്ട് ജീവൻ പൊലിഞ്ഞത്. ഇയാളുടെ അച്ഛന്റെ മരണച്ചടങ്ങുകളുടെ കാര്യം സംസാരിക്കാൻ കരയോഗം ഭാരവാഹികളെ കണ്ടിട്ട് മടങ്ങുംവഴി ആറ്റിലേക്ക് ഇറങ്ങവേയാണ് അപകടം. വെള്ളത്തിലേക്ക് വീഴുന്നതോടെ അടിത്തട്ടിലെ ഇളകിയ കല്ലുകളിൽ തലയിടിച്ചും കാലുകൾ കുരുങ്ങിയും രക്ഷപ്പെടാൻ കഴിയാതെ വരും. കല്ലൂപ്പാറയിലേക്ക് ഏളുപ്പത്തിൽ ഇതിലൂടെ എത്താൻ കഴിയുമെന്നത് പലരെയും തടയണയുടെ മുകളിലൂടെയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. ഇതാകട്ടെ ചതിക്കുഴി തീർത്ത് ആളുകളെ വീഴ്ത്താൻ കാത്തിരിക്കുന്നു. ആറ്റിലേക്ക് ഇറങ്ങാൻ കെട്ടിയിരുന്ന കുളിക്കടവിന്റെ പടവുകളും ഇടിഞ്ഞു പൊളിഞ്ഞിട്ട് രണ്ടുവർഷത്തിന് മുകളിലായി.






























