പത്തനംതിട്ട : വയനാട് മുണ്ടക്കൈയിൽ ഉരുൾപ്പെട്ടലും മലയിടിച്ചിലും മൂലം നിരവധി മനുഷ്യജീവനുകൾ നഷ്ടപ്പെടുകയും ഒട്ടേറെപ്പേരെ കാണാതാകുകയും പരുക്ക് ഏല്ക്കുകയും ചെയ്ത സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പടുത്തി. അപ്രതീക്ഷിതമായി ഒരു പ്രദേശവും അവിടെ താമസിച്ചിരുന്നവരും ഇല്ലാതായത് ഞെട്ടലുളവാക്കുന്ന സംഭവമാണെന്നും ദുരന്തമുഖത്ത് ജീവൻ പണയപ്പെടുത്തി രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന ദുരന്ത നിവാരണ സേന അടക്കമുള്ള എല്ലാവർക്കും ഡി.സി.സി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കപുറം എന്നിവർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റേയും കെ.പി.സി.സിയുടേയും ദുഃഖാചരണത്തിൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകുകയും സാദ്ധ്യമായ ദുരിദാശ്വാസ സഹായങ്ങൾ കെ.പി.സി.സി നിർദേശിക്കുന്ന രീതിയിൽ എത്തിക്കുകയും ചെയ്യുമെന്നും ഡി.സി.സി നേതാക്കൾ പറഞ്ഞു.
തോരാതെ പെയ്യുന്ന പെരുമഴയുടേയും കാറ്റിന്റേയും സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ദുരന്ത സാദ്ധ്യത കൂടുതലുള്ള മലയോര പ്രദേശങ്ങളിലേയും നദീതീരങ്ങളിലേയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ബന്ധപ്പെട്ട റവന്യു വകുപ്പ് അധികൃതരോടും ഡി.സി.സി അഭ്യർത്ഥിച്ചു. ദുരന്ത സാദ്ധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ അനധികൃത ക്വാറി, ക്രഷർ യൂണിറ്റുകളും മറ്റ് ഖനന പ്രവർത്തനങ്ങളും അടിയന്തിരമായി നിരോധിക്കണമെന്ന് ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു.





























