കോന്നി : സ്വർണ കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയുണ്ടെന്ന് ഇതിനകം വ്യക്തമായ സാഹചര്യത്തിൽ പ്രമാദമായ ഈ കേസ് സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
സംസ്ഥാന മുഖ്യമന്ത്രി മുതല്‍ നിരവധി ഉന്നതര്‍ ബന്ധപ്പെട്ടിട്ടുള്ള ഈ കേസില്‍ പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണ്. ഉന്നതരെ രക്ഷിക്കുവാനും തെളിവുകള്‍ നശിപ്പിക്കുവാനുമാണ് കേരളാ പോലീസിന്റെ ശ്രമം. പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രിക്കെതിരെ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും പോലീസിന് കഴിയില്ലെന്നും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പത്തനംതിട്ട ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച
പ്രക്ഷോഭത്തിന്റെ ഭാഗമായി കോന്നിയിൽ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു. ഐ.ടി സെക്രട്ടറിയെ മാറ്റിയത് കൊണ്ടുമാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമാവില്ല. സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പോലീസ് വിചാരിച്ചാൽ സാധിക്കും. എന്നാൽ സംസ്ഥാന പോലീസ് സ്വപ്നയ്ക്ക് സംരക്ഷണം നൽകുകയാണ് ചെയ്യുന്നതെന്ന് ബാബു ജോർജ് ആരോപിച്ചു. സ്വർണ്ണക്കടത്ത് , സ്പ്രിൻക്ലർ , ബെവ്ക്യൂ ആപ് , ഇ മൊബിലിറ്റി കൺസൽട്ടൻസി കുംഭകോണങ്ങൾ എന്നിവയെല്ലാം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോന്നി മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ , യു.ഡി. എഫ് കോന്നി മണ്ഡലം കൺവീനർ എസ്. സന്തോഷ് കുമാർ , ജനതദൾ ജില്ല സെക്രട്ടറി ശാന്തിജൻ ചൂരക്കുന്നേൽ, ശ്യാം എസ്. കോന്നി, എം. രജനി , മോഹനൻ മുല്ലപറമ്പിൽ , ദീനാമ്മ റോയി , ഷിജു അറപ്പുരയിൽ , സുലേഖ വി. നായർ , ഐവാൻ വകയാർ, മോൻസി ശമുവേൽ, അഡ്വ.ടി.എച്ച് സിറാജുദീൻ, പ്രകാശ് പേരങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ്, മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്ത് , ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ. ജോർജ്ജ് വർഗ്ഗീസ് , ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി കോമളൻ മലയാലപ്പുഴ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.































