വാഷിംഗ്‌ടൺ: ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 60 മുതൽ 70 ദശലക്ഷം ഡോളർ വരെ വിലമതിക്കുന്ന ചൈനീസ് നിർമ്മിത തോൾക്കാട് വ്യോമപ്രതിരോധ മിസൈൽ ലോഞ്ചറുകൾ ഇറാനിൽ എത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിക്കവെ, ചൈന ഇത്തരമൊരു നീക്കത്തിൽ പങ്കാളിയാകില്ലെന്ന് തനിക്ക് വ്യക്തിപരമായി ഉറപ്പുനൽകിയിരുന്നതായി ട്രംപ് പറഞ്ഞു. അതേസമയം, ഇറാൻ തങ്ങളുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ചൈനയിൽ നിന്ന് വാങ്ങാൻ തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും സൂചന നൽകിയിട്ടുണ്ട്.
അതിനിടെ അമേരിക്കൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പലിശ സഹിതം തിരിച്ചടി നൽകാനാണ് ട്രംപിന്‍റെ തീരുമാനം. ഇത്തവണ തങ്ങളുടെ ഊഴമാണെന്നും ഇറാനെ വളരെ ശക്തമായി തന്നെ പ്രഹരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ തൊടുത്തുവിട്ട എല്ലാ മിസൈലുകളും അമേരിക്കൻ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി സൈന്യം അറിയിച്ചു. ആക്രമണം നടത്തരുതെന്ന് ഇറാൻ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും തിരിച്ചടി ഉറപ്പാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി ചർച്ച നടത്തുന്ന വിഭാഗമല്ല, മറിച്ച് ഇറാൻ ഭരണകൂടത്തിലെ മറ്റൊരു കൂട്ടരാണ് ആക്രമണത്തിന് പിന്നിലെന്നും, അവർ മാപ്പ് പറഞ്ഞെങ്കിലും തിരിച്ചടി ഒഴിവാക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.






























