പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീശ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര ഓഗസ്റ്റ് 9 ചൊവാഴ്ച്ച തിരുവല്ലാ നിയോജക മണ്ഡലത്തിലെ കുന്നന്താനത്തു നിന്നും ആരംഭിക്കും. പദയാത്രക്ക് മുന്നോടിയായി രാവിലെ 10-മണിക്ക് രാഷ്ട്ര പിതാവ് മഹാത്‌മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സ്മൃതി സംഗമവും നടത്തും. പദയാത്രയുടെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 9 ന് വൈകിട്ട് 5 മണിക്ക് മല്ലപ്പള്ളി ടൗണിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും.
അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന പദയാത്ര ജില്ലയിലെ 10 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയിലുള്ള പ്രദേശങ്ങളിലൂടെ ആഗസ്റ്റ് 9,10,12,13,14 തീയതികളിലായി എഴുപത്തി അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 14 ശനിയാഴ്ച്ച കോന്നി നിയോജക മണ്ഡലത്തിലെ മൈലപ്രയിൽ സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 5 – മണിക്ക് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു സ്വാതന്ത്ര്യ വജ്ര ജൂബിലി സന്ദേശം നല്കും. പത്തനംതിട്ടയിലെ സമാപന സമ്മേളത്തിൽ മുൻ കെ.പി.സി. സി പ്രസിഡന്റ് കെ.മുരളിധരൻ ഉൾപ്പെടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും കെ.പി.സി.സി ഭാരവാഹികളും അഞ്ച് ദിവസങ്ങളിലെ പദയാത്രയുടെ ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.
സ്വത്രന്ത്ര്യ സമര ചരിത്രം തിരുത്തി എഴുതുവാനും നേതാക്കളെ തമസ്കരിക്കുവാനും അപകീർത്തിപ്പെടുത്തുവാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുവാനും സ്വാതന്ത്ര്യസമര ചരിത്രവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണ നേട്ടങ്ങളും ജന മനസുകളിൽ എത്തിക്കുവാനുമായിട്ടാണ് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന 1ആസാദി കാ ഗൗരവ് ജില്ലാ പദയാത്ര നടത്തുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.