പത്തനംതിട്ട : പരാജയം തുറന്നു സമ്മതിച്ച വിലയിരുത്തലാണ് സിപിഎം ജില്ല കമ്മറ്റി നടത്തിയിരിക്കുന്നതെന്നു പത്തനംതിട്ട ഡി.സി.സി. സത്യം തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ജില്ലയിലെ എല്ലാ സീറ്റിലും10000 ലേറെ വോട്ടിനും അതിൽ പത്തനംതിട്ടയും കോന്നിയും 20000 ലേറെ ഭൂരിപക്ഷത്തിലും ജയിക്കുമെന്ന് മുമ്പ് അവകാശപ്പെട്ട സി.പി.എമ്മിന്റെ ഇന്നത്തെ വിലയിരുത്തൽ മുൻകൂർ ജാമ്യമെടുക്കൽ ആണെന്ന് ഡിസിസി വൈസ് പ്രസിഡന്റ്‌മാരായ അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച ഈ തെരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് ജില്ലയിൽ ഉജ്വല വിജയം നേടുമെന്നും കോന്നിയിൽ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ 2000 – 5000 വോട്ടിനും, റാന്നിയിൽ അഡ്വ.പഴകുളം മധു 3000-7000 വോട്ടിനും, തിരുവല്ലയില്‍ അഡ്വ. വര്‍ഗീസ് മാമൻ 7000 -10000 വോട്ടിനും, ആറന്മുളയിൽ അഡ്വ.അബിൻ വർക്കി 8000-12000 വോട്ടിനും, അടൂർ അഡ്വ.ശാന്തകുമാർ 3000-5000 വോട്ടിനും വിജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സിപിഎം അണികളിൽ നിലനിന്ന പ്രതിഷേധം യൂ.ഡി.എഫിന് അനുകൂലമായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ വൻ പൊട്ടിത്തെറികൾ ഉണ്ടാകുമെന്നും ഇതിന്റെ സാമ്പിൾ വെടിക്കെട്ടാണ് റോഷൻ റോയ് മാത്യു പൊട്ടിച്ചതെന്നും ജ്യോതി പ്രസാദും റോബിന്‍ പീറ്ററും പറഞ്ഞു.






























