തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. സുഹൃത്തായ അർജുൻ നാരായണനാണ് കേസിലെ ഏക പ്രതി. ലക്ഷ്മി പ്രതിയെ തിരിച്ചറിഞ്ഞു.അപകട ദിവസം പുലർച്ചെ 12. 30-ന് ചാലക്കുടിയിൽ എത്തിയ ഇന്നോവ കാർ അപകടമുണ്ടായ തിരുവനന്തപുരം പള്ളിപ്പുറത്ത് എത്തുന്നത് 3. 30 ന് ആയിരുന്നു. പള്ളിപ്പുറത്താണ് കാർ അപകടത്തിൽപ്പെടുന്നതെന്നുമാണ് ലക്ഷ്മി മൊഴികൊടുത്തത്. തന്നെയും ബാലഭാസ്‌കറിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയില്ലെന്ന് ലക്ഷ്മി പറഞ്ഞു.
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിൽ നേർന്ന നേർച്ച പൂർത്തിയാക്കാൻ പോയി മടങ്ങവെ ആയിരുന്നു അപകടം. 2018 സെപ്റ്റംബർ 24ന് രാത്രി പൂജ കഴിഞ്ഞ് മടങ്ങി. 25ന് പുലർച്ചെ 3.30ന് പള്ളിപ്പുറത്തിന് സമീപം പല്ലാലിപുരത്തായിരുന്നു അപകടം. അപകടത്തിൽ ബോധം നഷ്ടപ്പെട്ട ലക്ഷ്മിയ്‌ക്ക് ദിവസങ്ങൾക്കു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. ലക്ഷ്മിയുടെ സഹോദരൻ പ്രസാദാണ് അപകട വിവരം പോലീസിനെ അറിയിച്ചത്.ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കുമാണ് അർജുനെതിരെ കേസെടുത്തിരിക്കുന്നത്.