കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള അനുമതി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിനു (ഇസ്കോൺ) തന്നെ നൽകുമെന്നും സുവേന്ദു അധികാരി അറിയിച്ചു. ഇസ്‌കോണിന് അനുമതി നൽകിയ ബംഗാൾ സർക്കാരിന്റെ നടപടി തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തിയതിൽ മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൊൽക്കത്തയിലെ സ്കൂളുകളിൽ ഇസ്കോൺ ഭക്ഷണം നൽകുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിൽ വെജിറ്റേറിയൻ ആഹാരങ്ങൾ അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ ഇസ്കോൺ വിളമ്പുന്ന ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ രണ്ടു ദിവസം മുട്ട നൽകുമെന്നാണ് ബംഗാൾ മുഖ്യമന്ത്രി അറിയിച്ചത്. ഇതിനുവേണ്ടി സർക്കാർ സ്കൂളുകൾക്കായി 296 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭരണത്തിലെത്തി ഒരു മാസത്തിനിപ്പുറമാണ് ബംഗാളിലെ മുഴുവൻ സർക്കാർ സ്കൂളുകളിലും ഭക്ഷണം വിതരണം ചെയ്യുന്നത് ഇസ്കോൺ ആയിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്. ബജറ്റ് പ്രസംഗത്തിലായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്. എന്നാൽ സ്കൂൾ കുട്ടികൾക്കു മുട്ട നൽകുന്നത് അവസാനിപ്പിക്കരുതെന്ന് ടിഎംസി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഇസ്കോൺ വിളമ്പുന്ന ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ രണ്ടു ദിവസം മുട്ട നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.





























