റാന്നി : ചികിത്സാപ്പിഴവു മൂലം 5 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി. വൈ.എഫ്.ഐ, എസ്.എഫ്.ഐ, ബാലസംഘം നേതൃത്വത്തിൽ റാന്നി മാർത്തോമ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പി.ജെ.ടി ജംഗ്ഷനിൽ റാന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. നേതാക്കൾ ഇടപെട്ട് നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. സ്കൂളിൽ കളിക്കുന്നതിനിടെ പരുക്കേറ്റ്
കൈക്ക് വേദനയുമായി മാർത്തോമ്മ ആശുപത്രിയിൽ എത്തിയ പ്ലാങ്കമൺ കുഴിക്കാല തെക്കേതിൽ വിജയൻ്റെ മകൻ ആരോൺ വി വർഗീസ് മരിച്ച സംഭവത്തിൽ ആണ് പ്രതിക്ഷേധ മാർച്ച് നടത്തിയത്. മാർത്തോമ ആശുപത്രിയിയിലെ ചികിത്സയ്ക്കിടെയുണ്ടായ അപാകത മൂലമാണ് കുട്ടി മരിക്കാനിടയായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
സംഭവം ഏറെ വിവാദമായതോടെ മാർത്തോമ ആശുപത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതേ തുടർന്നാണ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പി.ജെ.ടി ജംഗ്ഷനിൽ ഡി.വൈ.എസ്.പി ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി. അനന്ദ് ഉദ്ഘാടനം ചെയ്തു. ജിതിൻ രാജ് അദ്ധ്യക്ഷത വിഹിച്ചു. ബാബുരാജ്, അഡ്വ.മോഹൻദാസ്, അലൻ മാത്യു, ആർ.സുധീഷ് ബാബു, നൈജിൽ കെ. ജോൺ, അനു ഫിലിപ്പ്, സുനിൽ തോമസ്, അഭിജിത്ത് സജീവ് എന്നിവർ പ്രസംഗിച്ചു.