പത്തനംതിട്ട : പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടും സുരക്ഷയൊരുക്കുവാന്‍ വിമുഖത കാട്ടുകയാണ് കെ.എസ്.റ്റി.പി യും ജനപ്രതിനിധികളും. എണ്ണിയാല്‍ ഒടുങ്ങാത്ത വാഹനാപകടങ്ങളാണ് കുമ്പഴയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ രണ്ടു ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. സംസ്ഥാന പാത നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം കുമ്പഴയില്‍ നടന്ന വാഹനാപകടങ്ങളില്‍ ചിലര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍, തിരുവല്ല – കുമ്പഴ റോഡും മലയാലപ്പുഴ റോഡും സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷന്‍ ആണ് കുമ്പഴ.
സംസ്ഥാന പാത നിര്‍മ്മാണം നടക്കുന്നതിന് മുന്‍പ് ഇവിടെ ഉണ്ടായിരുന്ന ട്രാഫിക് ഐലന്‍ഡ് സംവിധാനം പൊളിച്ച് നീക്കിയിരുന്നു. ഇതിന് ശേഷം ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുമ്പഴയിലെ അപകടങ്ങള്‍ കുറയ്ക്കുവാന്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അബിന്‍ വര്‍ക്കി എം.എല്‍.എ യ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ സുരക്ഷ ഒരുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് എല്ലാവരും കാണിക്കുന്നത്. വാഹനങ്ങള്‍ ശ്രദ്ധയില്ലാതെ കടന്നുവരുന്നതാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈ ഭാഗത്ത് വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും ഹോം ഗാര്‍ഡും ഉണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.
വാഹനങ്ങള്‍ നിര തെറ്റിച്ച് കടന്നുവരുന്നത് ഒഴിവാക്കുവാനും അപകടങ്ങള്‍ കുറയ്ക്കുവാനും സംസ്ഥാന പാതയില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകളും ഗതാഗത നിയന്ത്രണങ്ങള്‍ മറികടന്നുപോകുന്ന വാഹനങ്ങള്‍ ഒടിച്ചുകളഞ്ഞു. രാവിലെയും വൈകുന്നേരങ്ങളിലും വളരെ വലിയ തിരക്കാണ് കുമ്പഴ ജംഗ്ഷനില്‍ അനുഭപ്പെടുന്നത്. നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്തതാണ് കുമ്പഴ ജംഗ്ഷന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വാഹനാപകടങ്ങള്‍ ഉണ്ടായാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു ദൃശ്യങ്ങളും പോലീസിന് ലഭിക്കാറില്ല. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ തേടി നടക്കുകയാണ് പോലീസ് ചെയ്യുന്നത്. തുടര്‍ച്ചയായ വാഹനാപകടങ്ങള്‍ നടന്നിട്ടും നടപടി സ്വീകരിക്കാത്ത അധികാരികള്‍ കുമ്പഴ ചോരക്കളമാകുവാന്‍ കാത്തിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.






























