ടെക്സസ് : ബഹിരാകാശ ദൗത്യങ്ങളിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുന്ന സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പദ്ധതിക്ക് പുതിയ തിരിച്ചടി. പതിമൂന്നാമത് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ വിജയകരമായി ഇറങ്ങിയ സ്റ്റാർഷിപ്പ് ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ദൗത്യം പ്രതികൂല കാലാവസ്ഥ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. വാഹനം വീണ്ടെടുക്കാനുള്ള സാധ്യത ഇപ്പോൾ പ്രതീക്ഷിച്ചതുപോലെ ശുഭകരമല്ലെന്ന് സ്പേസ്എക്സ് സിഇഒ ഇലോൺ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 24-നാണ് ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സ്റ്റാർഷിപ്പിന്റെ 13-ാമത് പരീക്ഷണ പറക്കൽ നടത്തിയത്. ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം 52 മീറ്റർ നീളമുള്ള മുകളിലെ ഘട്ടമായ ‘ഷിപ്പ്’ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തിന് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിച്ച സ്ഥലത്ത് സുരക്ഷിതമായി ഇറങ്ങി.
കടലിൽ പതിച്ചതിന് പിന്നാലെ വാഹനം മറിഞ്ഞെങ്കിലും പൂർണമായും തകർന്നില്ലെന്നത് ഈ ദൗത്യത്തിലെ പ്രധാന നേട്ടമായിരുന്നു. അതിനാൽ സ്റ്റാർഷിപ്പിനെ കരയിലേക്ക് വലിച്ചെത്തിച്ച് വിശദമായ പരിശോധന നടത്താൻ സ്പേസ്എക്സ് തയ്യാറെടുത്തു. എന്നാൽ കടൽ പ്രക്ഷുബ്ധമായതോടെ വീണ്ടെടുപ്പ് ദൗത്യം വലിയ വെല്ലുവിളിയായി മാറി. ശക്തമായ തിരമാലകളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി കമ്പനി അറിയിച്ചു




























