കൊച്ചി: ഫ്ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് നടത്തി. കാക്കനാട് കളക്ടറേറ്റിൽ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബൽ സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂൾ അധികൃതരിൽ നിന്നും മൊഴി രേഖപ്പെടുത്തും. ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മിഹിറിന്റെ മാതാപിതാക്കളിൽ നിന്ന് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഹില്‍പ്പാലസ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ജെംസ് സ്കൂൾ വൈസ് പ്രിന്‍സിപ്പലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
അതേസമയം മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പളിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡും ചെയ്തിരുന്നു. സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തിയ പോലീസ് മിഹിറിന്റെ മരണത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകൾ പരിശോധിക്കും.