പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹ്‌നയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. ഷെഹ്‌ന മരിക്കുന്നതിന് മുൻപ് അരുൺ മർദിച്ചതായി കണ്ടെത്തിയിരുന്നു. അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണം. തിങ്കളാഴ്ച രാത്രിയാണ് ഭർത്താവുമായി പിണങ്ങി കഴിയുന്ന ഷെഹ്‌നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന കാമുകനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹ്‌ന (31)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.
ഇവർ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. യുവതിയുടെ മരണം ആത്മഹത്യ എന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകം എന്ന് മരിച്ച ഷഹനയുടെ കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ അത്തരം തെളിവുകൾ ലഭിച്ചിരുന്നില്ല. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്ത് ആയിരുന്നു സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷെഹ്‌ന.





























