തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ച് പരിക്കേൽപ്പിച്ചു. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതാത്തതിന്റെ പേരിലാണ് കുട്ടിയെ അധ്യാപിക തല്ലിയത്. വലതു കൈവിരലിൽ പരുക്കേറ്റ കുട്ടിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കവലയൂർ വെൺപാലവട്ടം കോണത്തു വീട്ടിൽ സുനിൽ–സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ മർദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കുട്ടി അധ്യാപികയിൽ നിന്നും മർദനം നേരിട്ടത് . എന്നാൽ, വേദനയുള്ള വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പിറ്റേദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അമ്മ പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്.
പരിക്കിനെത്തുടർന്ന് പനി വന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. ഇപ്പോൾ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ കടയ്‌ക്കാവൂർ പോലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകി. അതേസമയം ക്ലാസിൽ ബഹളം വച്ചതിനെത്തുടർന്ന് എല്ലാ കുട്ടികൾക്കും അടി കൊടുത്ത കൂട്ടത്തിൽ സാന്ദ്രയെയും അടിച്ചതാണെന്നാണ് സ്കൂളിലെ പ്രധാനാധ്യാപികയായ എ.പി.ശ്രീകല പറയുന്നത്. മറ്റ് സംഭവങ്ങൾ എന്താണെന്നു പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനാധ്യാപികയായ പറഞ്ഞു.





























