തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്‌സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു.
ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിൽ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്.





























