തിരുവനന്തപുരം : ഒരു വിദ്യാർഥിയുടെ മരണത്തിൽ കലാശിച്ച വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ അണിയറയിൽ നടക്കുന്നത് അധ്യാപക നിയമനത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ. വെറ്ററിനറി വിഭാഗത്തിൽ 45-ഉം ഡെയറി ടെക്‌നോളജി വിഭാഗത്തിൽ 71-ഉം അധ്യാപകരുടെ നിയമനത്തിനാണ് ഇപ്പോൾ ഒരുക്കങ്ങൾ നടത്തുന്നത്.
അഭിമുഖത്തിനായി തയ്യാറാക്കിയിട്ടുള്ള സ്കോർകാർഡിലും വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. സർവകലാശാലാ അധ്യാപകർക്ക് സർക്കാർ നീട്ടിയ പ്രായപരിധിപോലും അംഗീകരിക്കാതെ ഇത്രയും അധ്യാപക നിയമനങ്ങൾ നടത്തുന്നത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന് ആരോപണം ശക്തമാണ്. തിരഞ്ഞെടുപ്പുചട്ടം നിലവിൽ വരുന്നതിനു മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനുമുള്ള തിരിക്കിലാണ് അധികൃതർ. ഇതിനിടെയാണ് വൈസ് ചാൻസലറെ ഗവർണർ പുറത്താക്കിയത്.
ആദ്യം വെറ്ററിനറിയിലും ഡെയറി ടെക്‌നോളജിയിലുമായി 156 അധ്യാപക തസ്തികകളിൽ നിയമനം നടത്താനാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗീകാരം നൽകിയത്. എന്നാൽ, ഡെയറി ടെക്‌നോളജി വിഭാഗത്തിലെ 71 തസ്തികകൾക്ക് മാത്രമാണ് സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചിട്ടുള്ളത്. വെറ്ററിനറി വിഭാഗത്തിൽ 85 തസ്തിക കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു.






























