കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗാംഗുലിക്ക് ഭീഷണി കത്തുകൾ ലഭിച്ചുവരികയാണെന്നും ഇതിൽ തനിക്കും ഭാര്യക്കും വധഭീഷണിയുണ്ടെന്നും അദ്ദേഹം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. കഴിഞ്ഞ ആറുമാസത്തോളമായി ഗാംഗുലിയുടെ പേരിൽ ഇത്തരം കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ ഇവ ഗൗരവമായി എടുത്തിരുന്നില്ല.
എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓഫീസിൽ ലഭിച്ച രണ്ട് കത്തുകളിൽ ഗാംഗുലിയെയും ഭാര്യയെയും വധിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപദ്രവിക്കുമെന്നുമുള്ള വ്യക്തമായ ഭീഷണികൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുക്കൂർ പോലീസ് സ്റ്റേഷനിലാണ് ഗാംഗുലി പരാതി നൽകിയത്. ഭീഷണി കത്തുകളുടെ ഉറവിടവും അത് അയച്ച വ്യക്തിയുടെ ഉദ്ദേശവും പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തിൽ, വടക്കൻ 24 പർഗാനാസ് ജില്ലയിലെ ബെൽഗാരിയയിൽ നിന്നുള്ള ഒരാളാണ് കൊറിയർ സർവീസ് വഴി ഈ കത്തുകൾ അയച്ചതെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കത്തുകൾ അയക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഒരു മൊബൈൽ നമ്പർ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൂടാതെ, ബന്ധപ്പെട്ട കൊറിയർ ഏജൻസിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തി തന്നെയാണോ എന്നും ഇതിന് പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.































