തിരുവനന്തപുരം: കീം ഫോര്‍മുലമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ കൈക്കൊണ്ടത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കാന്‍ വേണ്ടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ശാസ്ത്രീയമായ ഫോര്‍മുലയെ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുത്തതെന്നും എല്ലാ കാര്യങ്ങളും വിശദീകരിക്കാനുള്ള ബാധ്യത തനിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ‘എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകാന്‍ പാടില്ല എന്നുള്ളതുകൊണ്ട് കൂടിയാണ് ഇന്നലെ തന്നെ ലിസ്റ്റ് പുറത്തുവിട്ടത്. ശാസ്ത്രീയമായ ഫോര്‍മുലയെ മുന്‍നിര്‍ത്തി തന്നെയാണ് തീരുമാനം എടുത്തത്.
അതില്‍ ഇപ്പോഴും സംശയമില്ല. എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വിശദികരിക്കേണ്ട ബാധ്യത എനിക്കില്ല, നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ. നിങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കോടതി ചോദിച്ചിട്ടില്ല, നിങ്ങള്‍ കോടതി ആകാന്‍ നോക്കണ്ട,’ മന്ത്രി പറഞ്ഞു. ‘സ്റ്റേറ്റ് സിലബസ് പഠിച്ച കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ കുറവുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍, അതൊരു അനീതിയായിരുന്നു. അതായത് സ്‌കീം പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും 35 മാര്‍ക്ക് കുറവാകുന്ന ഒരു സ്ഥിതി നിലനിന്നിരുന്നു. അതിനെ മറികടക്കാന്‍ ശാസ്ത്രീയമായ പല മാര്‍ഗങ്ങളും ആലോചിച്ചിരുന്നു.
എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ച കമ്മിഷണര്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഒരു ഫോര്‍മുലയെ അവലംബിച്ചത്,’ മന്ത്രി വ്യക്തമാക്കി.’സര്‍ക്കാരിന് ഏതുസമയത്ത് വേണമെങ്കിലും ഈ നിബന്ധനകളില്‍ മാറ്റം വരുത്താം എന്ന്, പ്രോസ്‌പെക്ടസില്‍ ഒരു പ്രൊവിഷന്‍ കൊടുക്കുകയും ചെയ്തിരുന്നു. സ്‌റ്റേറ്റ് സിലബസ് പഠിച്ച കുട്ടികള്‍ പുറകില്‍ പോയതിന് കാരണം ഈ സര്‍ക്കാര്‍ എടുത്ത പുതിയ തീരുമാനം അല്ല. 2012 മുതല്‍ നിലവിലുള്ള ഫോര്‍മുല അനുസരിച്ച് ചെയ്യുമ്പോഴാണ് സ്‌റ്റേറ്റ് സിലബസിലെ കുട്ടികള്‍ പിന്നിലാകുന്നത്,’ മന്ത്രി പറഞ്ഞു.






























