ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹത്തിരക്ക്. നിലവിൽ 377 വിവാഹങ്ങളാണ് അന്നത്തേക്ക് ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയും 13 ദിവസം ബാക്കിയുള്ളതിനാൽ ബുക്കിങ് 400 കടന്നേക്കുമെന്നാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വിലയിരുത്തൽ. ഗുരുവായൂരിലെ വിവാഹങ്ങളുടെ എണ്ണത്തിൽ ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡും ഇത്തവണ മറികടക്കുമെന്നാണ് പ്രതീക്ഷ. 2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളാണ് നിലവിലെ റെക്കോർഡ്. അന്ന് 350-ലേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും 334 വിവാഹങ്ങളാണ് നടന്നത്. വിവാഹത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ചടങ്ങുകൾ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ദേവസ്വം ആരംഭിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും സമയബന്ധിതമായി വിവാഹങ്ങൾ നടത്തുന്നതിനുമുള്ള ആസൂത്രണവും പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപവും ഒരുങ്ങുന്നു. ചെന്നൈ സ്വദേശിയായ ഭക്തൻ വഴിപാടായി നിർമിച്ച് സമർപ്പിക്കുന്ന മണ്ഡപത്തിന്റെ നിർമാണം കോതച്ചിറയിലെ ശിൽപി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. മണ്ഡപത്തിന്റെ മരപ്പണികൾ പൂർത്തിയായി. അടുത്ത ദിവസം ഗുരുവായൂരിലെത്തിച്ച് കൂട്ടിച്ചേർക്കും. ചിങ്ങം ഒന്നിന് പുതിയ മണ്ഡപം സ്ഥാപിക്കാനാണ് തീരുമാനം. നിലവിലുള്ള മണ്ഡപങ്ങളുടെ ക്രമത്തിൽ ഇത് ഒന്നാം നമ്പർ മണ്ഡപമായിരിക്കും. നിലവിൽ ഗുരുവായൂരിൽ നാല് സ്ഥിരം കല്യാണമണ്ഡപങ്ങളാണുള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോൾ അധികമായി താൽക്കാലിക മണ്ഡപം ഒരുക്കുകയാണ് പതിവ്. എന്നാൽ പുതിയതായി നിർമിക്കുന്ന മണ്ഡപം സ്ഥിരമായി ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. റെക്കോർഡ് വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്ന ഓഗസ്റ്റ് 23ന് ഇത് വലിയ സഹായമാകുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ.





























