ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം വീണ്ടും പോസിറ്റീവായതായി റിപ്പോർട്ട്. നേരത്തെ നടത്തിയ ആദ്യ പരിശോധനയിലും പോസിറ്റീവ് സൂചന ലഭിച്ചിരുന്നു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഓഗസ്റ്റ് നാലിന് തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ2379 എയർബസ് എ320 വിമാനമാണ് യാത്രയ്ക്കിടെ ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ പെട്ടെന്ന് ഏകദേശം 300 അടി ഉയരം താഴ്ന്നതിനെ തുടർന്ന് യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റു. 13 യാത്രക്കാരും നാല് ജീവനക്കാരുമടക്കം 17 പേർക്കാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ വിമാനത്തിലെ പൈലറ്റുമാർക്ക് നടത്തിയ പ്രാഥമിക സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് പരിശോധനയിൽ പോസിറ്റീവ് സൂചനകൾ ലഭിച്ചിരുന്നു. കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ വിശദമായ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. ഇപ്പോൾ രണ്ടാം പരിശോധനയിലും പോസിറ്റീവ് ഫലം ലഭിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.






























