ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ. ഇതിന്റെ ഭാഗമായി അമിത് മാളവ്യയെ ഐടി സെല്ലിന്റെ ചുമതലയിൽ നിന്ന് നീക്കി. ദീപക് മാസ്കെക്കാണ് പുതിയ ചുമതല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. പതിറ്റാണ്ടിലേറെയായി ഝാർഖണ്ഡിൽ ബിജെപിയുടെ ഐടി സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ആളാണ് കെമിസ്ട്രി പ്രൊഫസർ കൂടിയായ ദീപക് മാസ്കെ. ദീപക്കിലൂടെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള പുതിയ രാഷ്ട്രീയതന്ത്രങ്ങൾ നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഡാറ്റാ അനലിറ്റിക്‌സ്, ക്യാമ്പയിൻ മാനേജ്മെന്റ് എന്നിവയിൽ വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് മാസ്കെ. പുതിയ തലമുറയിലെ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി ഇനി മുൻഗണന നൽകുക. യുവാക്കൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ഒരു പ്രത്യേക തന്ത്രം തന്നെ പാർട്ടി രൂപീകരിക്കും. യുവജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിനാണ് ബിജെപി ഇനി കൂടുതൽ പ്രാധാന്യം നൽകുക. സർക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ റീൽസുകളിലൂടെ ലളിതമായി യുവാക്കളിലേക്ക് എത്തിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇത്തരം റീൽസുകളിലൂടെ സംവദിക്കുന്നുണ്ട്.
വിദേശ അക്കൗണ്ടുകൾ വഴിയുള്ള പ്രൊപ്പഗണ്ടകളെ വസ്തുതകൾ നിരത്തി പ്രതിരോധിക്കുക എന്നത് പാർട്ടിയുടെ പ്രധാന അജണ്ടയാണ്. വ്യാജ വാർത്തകളും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്ന അക്കൗണ്ടുകൾ ഇന്ത്യൻ ഐടി നിയമങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യും. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സ്വഭാവവും ആവശ്യങ്ങളും പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിലുള്ള സോഷ്യൽ മീഡിയ തന്ത്രങ്ങൾ നടപ്പിലാക്കും. അമിത് മാളവ്യയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയും ഡാറ്റാ അധിഷ്ഠിതമായ പുതിയ രീതികൾ സ്വീകരിച്ചുമാണ് പുതിയ നേതൃത്വത്തിന്റെ കീഴിലുള്ള ഐ.ടി സെൽ പ്രവർത്തിക്കുക.






























