കൊച്ചി : അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ദീപ്തി മേരി വർഗീസിന് കോണ്‍ഗ്രസിന്‍റെ രണ്ടാം പട്ടിക വന്നപ്പോൾ സീറ്റില്ല. ‘സർവ്വം ദീപ്തം’ എന്ന പേരിൽ പോസ്റ്ററും തയ്യാറാക്കിയിരുന്നു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആണ് കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ദീപ്തി മേരി വർഗീസിനെ പരിഗണിക്കണമെന്ന് കെ.സി വേണുഗോപാൽ നിലപാടെടുത്തു. എന്നാൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശന്‍റെ വാദമാണ് അംഗീകരിക്കപ്പെട്ടത്. ഇന്ന് കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാർത്ഥിയായി വന്നാൽ എല്ലാ പിന്തുണയും സഭ ഉറപ്പു നൽകിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാൻ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുകയുണ്ടായി.
അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.സ്ഥാനാർത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിനാൽ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചിരിക്കുകയാണ്.






























