തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട് ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി പൈനൂക്കാരൻ വീട്ടിൽ സത്യൻ പി.ബി. ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരന്‍ 20953 രൂപ നൽകിയാണ് ബാത്ത് ടബ്ബുകൾ വാങ്ങിയത്. ഉപയോഗിച്ച് തുടങ്ങി ഏതാനും ദിവസം കഴിഞ്ഞതോടെ ബാത്ത് ടബ്ബുകളിലൊന്ന് ഫ്ളോർ ബബ്ബിൾസ് വന്ന് പൊട്ടിയ അവസ്ഥയിലായി. രണ്ടാമത്തെ ബാത്ത് ടബ്ബിന്റെ പ്രതലം സുതാര്യമല്ലാതെ അഴുക്ക് പിടിക്കുന്ന അവസ്ഥയിലുമായിരുന്നു. ഒനിക്സ് ഇൻഡസ്ട്രീസ് ഉടമയോട് പരാതിപ്പെട്ടെങ്കിലും ആവലാതിക്ക് പരിഹാരം ഉണ്ടായില്ല. തുടര്‍ന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എതിർകക്ഷി വില്പന നടത്തിയ ബാത്ത് ടബ്ബുകൾ തകരാറുള്ളതാണെന്ന് കോടതി വിലയിരുത്തി. ശരിയായി ഉപയോഗിക്കാത്തതുകൊണ്ടും വെള്ളത്തിന്റെ ഗുണനിലവാരക്കുറവുകൊണ്ടുമാണ് ബാത്ത് ടബ്ബുകൾക്ക് തകരാർ സംഭവിച്ചതെന്ന എതിർകക്ഷിയുടെ വാദം കോടതി തള്ളി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് ഉല്പന്നങ്ങളുടെ വിലയായ 20953 രൂപയും മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവ് 7500 രൂപയും നഷ്ടപരിഹാരമായി 15000 രൂപയും നല്കണമെന്ന് വിധിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























