റാന്നി : സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജോലിക്ക് പോയ സമയം ഭാര്യയുടെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് പവൻ സ്വർണ്ണാഭരണവും ഭാര്യയുടെ ശമ്പളവും അലമാര വെട്ടിപ്പൊളിച്ച് മോഷ്ടിച്ച ശേഷം ഒളിവിൽ പോയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശേരിമലയിൽ ഫിറോസ് നിവാസിൽ കാസിം മകൻ റഹിം ( 65 ) അറസ്റ്റിലായത്.
മോഷണം അറിഞ്ഞ് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ ഞാൻ പോകുന്നു എന്നെഴുതിയ ഒരു കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവ് ഭർത്താവാണെന്ന് വെളിപ്പെട്ടത്. പകുതി സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പകുതി പല സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി നടന്നിരുന്നത്.
ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഉപയോഗിച്ച് ഇയാളുടെ ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇയാൾ പത്ത് ദിവസത്തിനുളളിൽ 50,000 രൂപ ചിലവാക്കിയതായി പോലീസ് പറഞ്ഞു. റാന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏകദേശം നൂറോളം ലോഡ്ജുകൾ പരിശോധിച്ചതിനു ശേഷം ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റാന്നി ഇൻസ്പെക്ടർ എം.ആര്‍ സുരേഷിന്‍റെ നേതൃത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാൽ , വിനോദ് , വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കണ്ടെടുത്തു. അറസ്റ്റ് ചെയ്തത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.