ആലപ്പുഴ : സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി. പുലർച്ചെ മത്സ്യബന്ധനത്തിന് പോകാൻ ഉറക്കം എഴുന്നേൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. അരൂർ കുത്തിയതോട് പള്ളിത്തോട് ചെട്ടിവേലിക്കകത്ത് തങ്കച്ചന്റെ മകൻ ഷാർവിൻ എന്നുവിളിക്കുന്ന ഇമ്മാനുവലിനെ (22) കൊലപ്പെടുത്തിയ കേസിലാണ് സഹോദരൻ ഷാരോൺ (24) പോലീസിൽ കീഴടങ്ങിയത്.
ഇമ്മാനുവലും ഷാരോണും മത്സ്യത്തൊഴിലാളികളാണ്. പുലർച്ചെ മത്സ്യബന്ധനത്തിന് പോകുന്നതിന് എഴുന്നേൽക്കാൻ താമസിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. ഷാരോണിന്റെ ആക്രമണത്തിൽ ഇമ്മാനുവലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന് മുകളിൽനിന്ന് വീണെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. ഇമ്മാനുവൽ 21 നാണ് മരിച്ചത്. പോസ്റ്റ് മോർട്ടത്തിലാണ് തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്.
ഇമ്മാനുവലിന്റെ മരണത്തെ തുടർന്ന് ഷാരോൺ ഒളിവിലായിരുന്നു. ഇമ്മാനുവലിനെ വെട്ടാൻ ഉപയോഗിച്ച രക്തംപുരണ്ട അരിവാൾ പോലീസ് കണ്ടെടുത്തു. ഷാരോണിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച വൈകീട്ട് ചേർത്തല ഡി.വൈ.എസ്.പി പി.ബി വിജയൻ മുൻപാകെ കീഴടങ്ങിയത്. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.