തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട് നടന്നതായി ആരോപണം. 2018 മുതലുള്ള ബിരുദ പരീക്ഷകളുടെ ടാബുലേഷൻ രജിസ്റ്ററിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് വിസമ്മതിച്ചതാണ് ഈയിടെ വിവാദമായ എസ്.എഫ്.ഐ.യുടെ പ്രതിഷേധത്തിലേക്കു നയിച്ചതെന്നാണ് സൂചന. വിരമിച്ച ഉദ്യോഗസ്ഥരെക്കൊണ്ട് ടാബുലേഷൻ രജിസ്റ്ററിൽ ഒപ്പുവെപ്പിച്ചതായും വിവരമുണ്ട്. സർവകലാശാല പരീക്ഷാവിഭാഗത്തിൽ സൂക്ഷിച്ച 2018 മുതലുള്ള ടാബുലേഷൻ രജിസ്റ്ററുകളിൽ ഉദ്യോഗസ്ഥർ ഒപ്പു വെക്കാത്തതിലാണ് ദുരൂഹത.
അസിസ്റ്റന്റ് രജിസ്ട്രാർ മുതൽ ജോയിന്റ് രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥരാണ് ഒപ്പിടാത്തത്. വിദ്യാർഥികൾക്ക് മുൻപ് കിട്ടിയ യഥാർഥ മാർക്കും ടാബുലേഷൻ രജിസ്റ്ററിലെ മാർക്കും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കണ്ടെത്തി. ടാബുലേഷൻ രജിസ്റ്ററിലെ മാർക്കും കോഴ്സ് കോഡുകളുമെല്ലാം ഡിജിറ്റൽ സംവിധാനത്തിൽ തെറ്റായാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർ രജിസ്റ്ററിൽ ഒപ്പിടാത്തതിന് ഇതും കാരണമായിരിക്കാമെന്ന് പറയുന്നു. 2018 മുതലുള്ള വിദ്യാർഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ നൽകിയിട്ടുള്ളൂ. സർവീസിലുള്ള ഉദ്യോഗസ്ഥരുടെയും ആ കാലഘട്ടത്തിൽ വിരമിച്ചവരുടെയും ഒപ്പ് ടാബുലേഷൻ രജിസ്റ്ററിൽ ചേർത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ ജൂലായ് 17-നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.
തുടർന്ന്, വി.സി.യുടെ അനുമതി വാങ്ങാതെ, സെക്‌ഷൻ ഓഫീസർമാർ വിരമിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഒപ്പിടാൻ ആവശ്യപ്പെട്ടു. ചിലരെത്തി ഒപ്പിട്ടു. മാർക്കിൽ പൊരുത്തക്കേടുള്ളതിനാൽ ചിലർ തയ്യാറായില്ല. ഇതിനിടെ ജയിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതായും ആക്ഷേപമുണ്ട്. 2018- മുതലുള്ള ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി ഗവർണർക്കും വി.സി.ക്കും നിവേദനം നൽകി.






























