ന്യൂഡല്‍ഹി : ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് രോഗബാധിതരിൽ ഒൻപത് മലയാളി നഴ്സുമാരും. രണ്ട് ഡോക്ടർമാർക്കും, 13 നഴ്സുമാർക്കും, 3 ആശുപത്രി ജീവനക്കാർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും.
മഹാരാഷ്ട്രയില്‍ പുതുതായി 120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിവരമനുസരിച്ച് 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ താക്കറെ കുടുംബ വീടിന് അടുത്തുള്ള ചായ വില്‍പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. തെലങ്കാനയില്‍ 321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 172 പേരും തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 25000 പേര്‍ ക്വാറന്റൈനില്‍ നിരീക്ഷണത്തിലാണ്. മധ്യപ്രദേശില്‍ 63 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 256 ആയി. മഹാരാഷ്ട്രയാണ് കൊവിഡ് ബാധിതരില്‍ മുന്നില്‍(748). തമിഴ്നാട്(621), ഡല്‍ഹി(523), തെലങ്കാന(321) എന്നിവരാണ് പിന്നില്‍.