ന്യൂഡൽഹി : പത്തുവർഷത്തിനുശേഷം പാഠ്യപദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ച് ഡൽഹി ഐ.ഐ.ടി. ഇതിനായി കരിക്കുലം അവലോകനത്തിനായി പ്രത്യേകസമിതി രൂപവല്‍കരിച്ചിട്ടുണ്ട്. അടുത്തവർഷംമുതൽ പുതിയ കരിക്കുലം അടിസ്ഥാനമാക്കിയാണ് അധ്യയനവർഷം ചിട്ടപ്പെടുത്തുക. ക്ലാസ് റൂം അധ്യാപനത്തിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്ന് ഡൽഹി ഐ.ഐ.ടി. ഡയറക്ടർ രംഗൻ ബാനർജി അഭിപ്രായപ്പെട്ടു.
ഗവേഷണസാധ്യതകൾ വർധിപ്പിക്കണം. യഥാർഥ ജീവിതസാഹചര്യങ്ങളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കണം. വിവിധ വിഷയങ്ങളിൽ 54,000 വിദ്യാർഥികൾ ഡൽഹി ഐ.ഐ.ടി.യിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്. എഞ്ചിനിയറിങ് സ്ഥാപനങ്ങൾ എന്ന നിലയിൽനിന്ന് സമ്പൂര്‍ണ സര്‍വകലാശാലകളായി ഐഐടികള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി.





























