ന്യൂഡല്‍ഹി : വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി സാമൂഹമാധ്യമങ്ങളുടെ സഹായം തേടി ഡല്‍ഹി പോലീസ്. വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നീക്കം. നിരവധി രാജ്യാന്തര, ആഭ്യന്തര വിമാനങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ബോംബ് ഭീഷണികൾ എത്തിയത്. കഴിഞ്ഞ ദിവസം ബെംഗളുരുവിലേക്ക് 180 യാത്രക്കാരുമായി തിരിച്ച ഒരു വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇവയടക്കം നിരവധി കേസുകൾക്ക് തുമ്പ് ലഭിക്കാനാണ് പോലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.
ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വർധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. സൈബർ സെല്ലിന്റെയും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് മാത്രം എഴുപതോളം വ്യാജ ഭീഷണികളാണ് ഇത്തരത്തിൽ ഉണ്ടായത്. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യുറോ വിഷയം സംബന്ധിച്ച് നിരവധി ചർച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഒക്ടോബർ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ഉണ്ടായത്. ഇതോടെ നിരവധി വിമാന സർവീസുകൾ വൈകുകയും നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.