ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള എഐ നിർമിതവും മോർഫ് ചെയ്തതുമായ വീഡിയോകൾ പ്രചരിപ്പിച്ചതിന് മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ്. ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് കേസെടുത്തിട്ടുള്ളത്. മെറ്റ മേധാവിക്ക് പുറമെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ടതാണ് കേസ്. മെറ്റാ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് വൃത്തങ്ങൾ പറയുന്നു.
യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വീഡിയോകളെക്കുറിച്ചാണ് അന്വേഷണം. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്‌നോളജി നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. എഐ നിർമിത വീഡിയോകളുടെ ഉറവിടം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവ എങ്ങനെ പ്രചരിച്ചു, അവയുടെ പ്രചാരം തടയാൻ മെറ്റയുടെ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പര്യാപ്തമായിരുന്നോ എന്നിവ സൈബർ ക്രൈം പോലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുകയോ അപ്‌ലോഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പങ്കും അന്വേഷണത്തിന്റെ പരിധിയിൽവരും.
കേന്ദ്ര മന്ത്രാലയം മെറ്റാ പ്രതിനിധികളെ വിളിച്ച് വരുത്തി എഐ ജനറേറ്റഡ് തട്ടിപ്പുകൾ, വ്യാജ പരസ്യങ്ങൾ, മറ്റ് തെറ്റായ ഉള്ളടക്കങ്ങൾ എന്നിവ കണ്ടെത്താനും നീക്കം ചെയ്യാനുമുള്ള കമ്പനിയുടെ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം തേടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹൈദരാബാദ് പോലീസ് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനിടെ, മെറ്റയുടെ പ്രതിനിധി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി കമ്പനിയുടെ ഉള്ളടക്ക നിയന്ത്രണ സംവിധാനത്തെക്കുറിച്ച് വിശദീകരണം നൽകിയതായി റിപ്പോർട്ടുണ്ട്. അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. അന്വേഷണത്തിനിടെ ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.






























